സൂര്യ തപത്താൽ വിണ്ടു കീറുന്നോരീ
ഭൂമിതൻ പുറം ചട്ടയിൽ
ഒരിറ്റു വെള്ളത്തിനായി
കേഴുന്നോരീ ഉണ്ണികൾ തൻ വിലാപങ്ങൾ
പൂഴിമണലിൽ പൂഴികൾ പറത്തി
ആഞ്ഞു വീശും മാരുതനും
വെന്തുനീറൂന്നോരീ അർക്കന്റെ
തപവാഹിനിയായിടുന്നു
ഇന്നീ കവല തൻ വക്ഷസ്സിൽ
നിറയവ്വനവുമായി ഉയർന്നു നിന്നിടുമ്പോൾ
എൻ ശിഖരത്തിൽ ആടിക്കളിക്കും കുരുവിക്കൂടുകൾക്ക്
ഒരു തണലായ് എൻ നിഴൽ മാറിടുന്നു.
ഉച്ചവെയിലിൻ ഉച്ചസ്ഥായിയിൽ
ഉതിർന്നു വീഴും വിയർപ്പു മണികൾ
വിരലിനാൽ തൂത്തെറിഞ്ഞു എൻ ശിഖരത്തിൻ നിഴലിൽ
എൻ അടിവേരുകളിലേക്ക് മഴുവെറിഞ്ഞിടുന്നു നീ
എൻ രോദനം കേൾക്കുന്നില്ല നീ
എങ്കിലും നിനക്ക് തണലായ്
ഞാൻ എൻ നിഴൽ നൽകിടുന്നു
എന്തേ എൻ രോദനം കേൾക്കുന്നില്ല നീ
അരുത് മകനെ അരുത് എൻ നിഴലിൽ നിന്ന്
ഇനിയുമാ മഴുവിൻ വായ്ത്തല ആഞ്ഞു
വീശരുത് എൻ ഇളം വേരുകളിലേക്കു നീ.
മുറിച്ചു മാറ്റരുത് എൻ വേരുകൾ.
എൻ നിഴൽ നിനക്കായ് നൽകിയും
എൻ വേരുകൾ ജല കണികകൾ തടുത്തു
ഈ ഭൂമിതൻ ഈർപ്പം നിലനിർത്തിയും
എൻ ശിഖിരങ്ങൾ കുരിവികൾക്ക് കൂടിനായി നൽകിയും,
കത്തി ജ്വലിക്കും അർക്കന്റെ തപത്താൽ
എൻ ഇലകൾ വാടിടുമ്പോൾ
ഇളം തെന്നലാൽ കുളിരേകിയ
എൻ ശിഖിരത്തിൽ എന്തിനു ഈ മുറിവുകൾ
അരുത് മകനെ അരുത് എൻ നിഴലിൽ നിന്ന്
ഇനിയുമാ മഴുവിൻ വായ്ത്തല ആഞ്ഞു
വീശരുത് എൻ ഇളം വേരുകളിലേക്കു നീ.
മുറിച്ചു മാറ്റരുത് എൻ വേരുകൾ.
എൻ നിഴൽ തേടി ഇനിയുംവന്നിടും
കുരുവികൾക്ക് തണലേകാൻ നിനക്കാകില്ല മകനെ
കാർമേഘങ്ങൾ തടഞ്ഞു മഴയാക്കിടാൻ
നിൻ കരങ്ങൾക്കാകില്ല മകനെ .
നിൻ ഉച്ഛ്വാസം എന്നിലേക്കെടുത്തു
ജീവവായു നിനക്കായി നൽകിടുന്നു
ആകില്ല മകനെ നിനക്കാകില്ല
അന്യനായി ജീവവായൂ നൽകിടാൻ.
അരുത് മകനെ അരുത് എൻ നിഴലിൽ നിന്ന്
ഇനിയുമാ മഴുവിൻ വായ്ത്തല ആഞ്ഞു
വീശരുത് എൻ ഇളം വേരുകളിലേക്കു നീ.
മുറിച്ചു മാറ്റരുത് എൻ വേരുകൾ.
*******************************************************