2014, മാർച്ച് 17, തിങ്കളാഴ്‌ച

വിലാപ കാവ്യം

സൂര്യ തപത്താൽ വിണ്ടു കീറുന്നോരീ
ഭൂമിതൻ പുറം ചട്ടയിൽ
ഒരിറ്റു വെള്ളത്തിനായി
കേഴുന്നോരീ ഉണ്ണികൾ തൻ വിലാപങ്ങൾ

പൂഴിമണലിൽ പൂഴികൾ പറത്തി
ആഞ്ഞു വീശും മാരുതനും
വെന്തുനീറൂന്നോരീ അർക്കന്റെ
തപവാഹിനിയായിടുന്നു

ഇന്നീ കവല തൻ വക്ഷസ്സിൽ
നിറയവ്വനവുമായി ഉയർന്നു നിന്നിടുമ്പോൾ
എൻ ശിഖരത്തിൽ ആടിക്കളിക്കും കുരുവിക്കൂടുകൾക്ക്
ഒരു തണലായ് എൻ നിഴൽ മാറിടുന്നു.

ഉച്ചവെയിലിൻ ഉച്ചസ്ഥായിയിൽ
ഉതിർന്നു വീഴും വിയർപ്പു മണികൾ
വിരലിനാൽ തൂത്തെറിഞ്ഞു എൻ ശിഖരത്തിൻ നിഴലിൽ
എൻ അടിവേരുകളിലേക്ക് മഴുവെറിഞ്ഞിടുന്നു നീ

എൻ രോദനം കേൾക്കുന്നില്ല നീ
എങ്കിലും നിനക്ക് തണലായ്
ഞാൻ എൻ നിഴൽ നൽകിടുന്നു
എന്തേ എൻ രോദനം കേൾക്കുന്നില്ല നീ

അരുത് മകനെ അരുത് എൻ നിഴലിൽ നിന്ന്
ഇനിയുമാ മഴുവിൻ വായ്ത്തല ആഞ്ഞു
വീശരുത് എൻ ഇളം വേരുകളിലേക്കു നീ.
മുറിച്ചു മാറ്റരുത് എൻ വേരുകൾ.

എൻ നിഴൽ നിനക്കായ്‌ നൽകിയും
എൻ വേരുകൾ ജല കണികകൾ തടുത്തു
ഈ ഭൂമിതൻ ഈർപ്പം നിലനിർത്തിയും
എൻ ശിഖിരങ്ങൾ കുരിവികൾക്ക് കൂടിനായി നൽകിയും,

കത്തി ജ്വലിക്കും അർക്കന്റെ തപത്താൽ
എൻ ഇലകൾ വാടിടുമ്പോൾ
ഇളം തെന്നലാൽ കുളിരേകിയ
എൻ ശിഖിരത്തിൽ എന്തിനു ഈ മുറിവുകൾ

അരുത് മകനെ അരുത് എൻ നിഴലിൽ നിന്ന്
ഇനിയുമാ മഴുവിൻ വായ്ത്തല ആഞ്ഞു
വീശരുത് എൻ ഇളം വേരുകളിലേക്കു നീ.
മുറിച്ചു മാറ്റരുത് എൻ വേരുകൾ.

എൻ നിഴൽ തേടി ഇനിയുംവന്നിടും
കുരുവികൾക്ക് തണലേകാൻ നിനക്കാകില്ല മകനെ
കാർമേഘങ്ങൾ തടഞ്ഞു മഴയാക്കിടാൻ
നിൻ കരങ്ങൾക്കാകില്ല മകനെ .

നിൻ ഉച്ഛ്വാസം എന്നിലേക്കെടുത്തു
ജീവവായു നിനക്കായി നൽകിടുന്നു
ആകില്ല മകനെ നിനക്കാകില്ല
അന്യനായി ജീവവായൂ നൽകിടാൻ.

അരുത് മകനെ അരുത് എൻ നിഴലിൽ നിന്ന്
ഇനിയുമാ മഴുവിൻ വായ്ത്തല ആഞ്ഞു
വീശരുത് എൻ ഇളം വേരുകളിലേക്കു നീ.
മുറിച്ചു മാറ്റരുത് എൻ വേരുകൾ.

*******************************************************

2014, മാർച്ച് 9, ഞായറാഴ്‌ച

എന്റെ സംതൃപ്തി

തമ്പാനൂരിലെ തിരക്കേറിയ വീഥിയിൽ കൂടി വേഗത്തിൽ നടന്നു മുന്നോട്ടു പോകുമ്പോൾ ഓഫീസ് കഴിഞ്ഞു വീട്ടിലേക്കു പോകാൻ ഉള്ളവരുടെ വലിയ തിരക്കാണ് . രണ്ടാം ശനിയാഴ്ച്ചക്ക് തലേ ദിവസം ആയതിനാൽ പതിവിലും കൂടുതൽ തിരക്ക് നിരത്തിലും ബസ്സിലും . ട്രെയിനിൽ പോകാം എന്ന് കരുതി ടിക്കറ്റ് കൌണ്ടറിലേക്ക് ചെന്നപ്പോൾ അവിടെയും നല്ല തിരക്ക് . ആദ്യമായി ജോലി കിട്ടി ഒരുമാസം കഴിഞ്ഞു നാട്ടിലേക്കു ഉള്ള യാത്ര യാണ് അതിനാൽ തന്നെ കുറച്ചു വസ്ത്രങ്ങളും സാധങ്ങളും വാങ്ങിയിരുന്നു. എല്ലാം തൂക്കി ടിക്കറ്റ് എടുക്കാനായി ആ തിരക്കിൽ അലിഞ്ഞു ചേർന്നു. ഇന്റർ സിറ്റിക്കു ഉള്ള ടിക്കറ്റ് ഒപ്പിച്ചെടുത്തു . സന്ധ്യ കഴിയും നാട്ടിൽ എത്താൻ . ട്രെയിനിൽ കയറാനും നല്ല തിരക്ക് . സീറ്റ് കിട്ടുന്ന ഒരു ലക്ഷണവുമില്ല . കൈയിൽ ഉള്ള സാധനങ്ങൾ വെക്കാനും സ്ഥലം ഇല്ല . സൈഡിൽ ഉള്ള ബർതിലും നിറച്ചു ബാഗുകൾ. എല്ലാം തൂക്കിപ്പിടിച്ചു ഒരു സീറ്റിൽ ചാരി നിന്നു .

പുറപ്പെടാൻ സമയം ആയപ്പോഴേക്കും സൂചി കുത്താൻ പോലും ഇടം ഇല്ലാത്ത അവസ്ഥ . ആണും പെണ്ണും വ്യത്യാസമില്ലാതെ എല്ലാരും തിരക്കിൽ തന്നെ . ഇടയ്ക്കു ചായയുമായി ഒരു പയ്യൻ വന്നു . ഒരു ചായ കുടിക്കാൻ അതിയായ മോഹം പക്ഷെ കൈയിൽ സാധനങ്ങൾ . എന്റെ മുന്നിൽ ഉള്ള സീറ്റിൽ ഒരു അമ്മയും മകളും പിന്നെ 3 ആണുങ്ങളും . എന്റെ നിൽപ്പ് കണ്ടിട്ടോ എന്തോ

" മോനെ സാധനങ്ങൾ ഇങ്ങു തന്നേക്ക്‌ ഞാൻ പിടിച്ചോളാം " എന്ന് ആ അമ്മ .

ഒരുപാട് സന്തോഷത്തോടെ ഞാൻ അത് ആ അമ്മയെ ഏല്പ്പിച്ചു ചായവാങ്ങി, കൂടെ 2 ചായ അവർക്കും വാങ്ങി നൽകി. എന്റെ നിർബന്ധത്തിനു വഴങ്ങി അവർ ചായ കുടിച്ചു . ട്രെയിൻ വർക്കല ആയപ്പോൾ ആ സീറ്റിൽ ഉണ്ടായിരുന്ന ഒരാൾ അവിടെയിറങ്ങി എന്നാലും 3 പേർക്ക് ഇരിക്കാവുന്ന സീറ്റിൽ അപ്പോഴും 4 പേര്. അമ്മയുടെ കരുണാർദ്രമായ മനസ്സ് എന്നെ തുണച്ചു. അവർ കുറച്ചു നീങ്ങി എനിക്ക് ഇരിക്കാൻ സ്ഥലം തന്നു . അവർ ദാനമായി നൽകിയ ആ ഇത്തിരി സ്ഥലം പിന്നീട് പല മാറ്റങ്ങളും എന്റെ ജീവിതത്തിലുണ്ടാക്കി .

ഞങ്ങൾ പരിചയപെട്ടു, അവരുടെ ഭർത്താവു മരിച്ചു, 3 മക്കൾ അതിൽ മൂത്ത കുട്ടിയാണ് കൂടെ ഉള്ളത് അവൾ " മഞ്ജു" പി ജി കഴിഞ്ഞു നിൽക്കുന്നു. അവളുടെ അച്ഛൻ റെവന്യൂ വകുപ്പിൽ ജോലിയിൽ ഇരിക്കെ മരണപെട്ടു . അതിനാൽ ആ ജോലി മകൾക്ക് കിട്ടാൻ വേണ്ടി കുറെ നാളുകളായി സർക്കാർ ഓഫീസിന്റെ പടികൾ കയറിയിറങ്ങുന്നു . ആശ്രിത നിയമനം ലഭിക്കാൻ വേണ്ടിയുള്ള നൂലാമാലകൾ കുറെയുണ്ട് . ഞാൻ സെക്രട്ടറിയേറ്റിൽ ആണ് എന്ന് അറിഞ്ഞപ്പോൾ അവർക്ക് ഒരു സന്തോഷം പോലെ, കാരണം പലതും അവർക്ക് അവിടുന്നും ചെയ്തു കിട്ടാനുണ്ട് . കരുനാഗപ്പള്ളിയായപ്പോൾ അവരിറങ്ങി.

ജീവിതത്തിന്റെ തിരക്കിൽ ദിനങ്ങൾ മുന്നോട്ടു പോയികൊണ്ടിരുന്നു. ഒരു ദിവസം ഊണ് കഴിക്കാനായി ഇറങ്ങിയപ്പോൾ ഗേറ്റിൽ വെച്ച് ഒരു പെണ്‍കുട്ടിയെ കണ്ടു, നല്ല പരിചയം ഉള്ള മുഖം . പെട്ടന്ന് ഓർമ്മ കിട്ടിയില്ല . എന്നെ കണ്ടപ്പോൾ ആ കുട്ടി അടുത്തേക്ക് എത്തി . 
"എന്നെ മനസ്സിലായില്ലേ? ഞാൻ മഞ്ജു കുറച്ചു നാൾ മുന്നേ ട്രെയിനിൽ വെച്ച് നമ്മൾ പരിചയ പെട്ടിരുന്നു . "

"ഓ ...ഇപ്പോൾ ഓർക്കുന്നു , തന്നെ കണ്ടപ്പോൾ എവിടേയോ കണ്ട പോലെ തോന്നി. ദിവസവും പലരും ഇവിടെ വന്നുപോകുന്നതുകൊണ്ട് പെട്ടന്ന് മനസ്സിലായില്ല ക്ഷമിക്കുക."
"അത് സാരമില്ല "
" എന്താ ഇവിടെ "
"അന്ന് പറഞ്ഞിരുന്നില്ലേ അച്ഛന്റെ ജോലി എനിക്ക് കിട്ടാൻ ഉള്ള കര്യങ്ങൾ നടക്കുന്നു എന്ന് അതിന്റെ പേപ്പർ ഇപ്പോൾ ഇവിടെ ആണ് അത് ശരിയാക്കാൻ വേണ്ടി വന്നതാണ്‌ . ഇനിയും കുറേ നടക്കേണ്ടി വരും."
" അന്ന് പറഞ്ഞിരുന്നു , എവിടയാണ് ഇപ്പോൾ ഫയൽ . അതിന്റെ വിശദ വിവരങ്ങൾ തരൂ ഞാൻ തിരക്കാം. താൻ വല്ലതും കഴിച്ചോ ? അമ്മയെവിടെ ? ഒറ്റയ്ക്ക് ആണോ വന്നത് ?"
"ഇന്ന് ഞാൻ ഒറ്റക്കാണ് വന്നത് , അമ്മക്ക് സ്പോണ്ടിലൈറ്റിസ്സിന്റെ അസ്വസ്ഥത ഉണ്ട് അതിനാൽ ഇടയ്ക്കു ഇടയ്ക്കു തലചുറ്റൽ . "
"താൻ ഊണ് കഴിച്ചോ ?" 
"ഇല്ല കഴിക്കണം "
"എങ്കിൽ പോരെ ഒന്നിച്ചു കഴിക്കാം"

മഞ്ജു വിൽനിന്നും ഫയലിന്റെ വിവരങ്ങൾ എഴുതി വാങ്ങി . എന്റെ മൊബൈൽ നമ്പരും നൽകി അതിനെ പറഞ്ഞു വിട്ടു . ഒരാഴ്ചക്കുള്ളിൽ തന്നെ അതിനു വേണ്ട കാര്യങ്ങളെല്ലാം ശരിയാക്കി നൽകി. കൊല്ലം ജില്ലയിൽ തന്നെ റവന്യൂ വകുപ്പിൽ അവർ ജോയിൻ ചെയ്തു . ഫോണിൽ കൂടി ഇടയ്ക്കു ആ സൗഹൃദം തുടർന്ന് പോന്നു .

നിർത്താതെയുള്ള മൊബൈൽ റിംഗ് കേട്ടാണ് ഉണർന്നത് . നോക്കുമ്പോൾ പരിചയം ഇല്ലാത്ത നമ്പർ. ആരാണാവോ കാലത്ത് എന്നാ ചിന്തയുമായി ഫോണ്‍ എടുത്തു . സ്വരം കേട്ടപ്പോൾ തന്നെ മനസ്സിലായി മഞ്ജുവാണ് എന്ന് . 
" അനുജത്തിക്ക് ഒരു അപകടം സംഭവിച്ചു . ഞങ്ങൾ മെഡിക്കൽ കോളേജിലേക്ക് വരുകയാണ്. ജയൻ ചേട്ടൻ കൂടി വന്നിരുന്നു എങ്കിൽ ഒരു സഹായമാകുമായിരുന്നു . "
കാര്യങ്ങൾ തിരക്കി .ഞാൻ വേഗം മെഡിക്കൽ കോളേജിലേക്ക് പോയി . ഞാൻ ചെന്ന് കുറച്ചു സമയത്തിനുള്ളിൽ അവർ എത്തി .

പരിചയമുള്ള ചില ഡോക്ടർമാർ ഉണ്ടായിരുന്നു അതിനാൽ വേഗം ഗീതയെ (അനുജത്തി ) അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകാൻ സാധിച്ചു . ഓപ്പറേഷന് കുറെ രക്തം വേണ്ടിവന്നു, "O-Ve " ഗ്രൂപ്പ് ആയതിനാൽ കിട്ടാനും പ്രയാസമായിരുന്നു. എന്റെയും ഗീതയുടെയും ഒരേ ഗ്രൂപ്പായതിനാൽ ഞാൻ രക്തം നൽകി. രക്തദാനം മഹാദാനം എന്ന് കേട്ടിട്ടുള്ളതല്ലാതെ അന്ന് ആദ്യമായാണ് ഞാൻ രക്തം നൽകുന്നത്. 2 ആഴ്ചയോളം അവിടെ കിടന്നതിനു ശേഷമാണ് ഗീത ഡിസ്ചാർജ്ജു ആയതു.

അത്യാവശ്യ സന്ദർഭത്തിൽ ഉള്ള എന്റെ സഹായവും രക്ത ദാനവും ഒക്കെ അവരുടെ മനസ്സിൽ എനിക്ക് ഒരു നല്ല വ്യക്തിത്വം നൽകി. അതിനേക്കാളുപരി എനിക്ക് കിട്ടിയ മാനസ്സിക സംതൃപ്തി അത് വർണ്ണിക്കാൻ കഴിയില്ല . എന്റെ രക്തത്തിലൂടെ മറ്റൊരാളിന്റെ ജീവൻ നിലനിൽക്കുന്നു. അന്ന് മുതൽ ആര് വിളിച്ചാലും ഞാൻ രക്തദാനത്തിനു തയ്യാറായി . ഇന്നും ആ മാനസ്സിക സംതൃപ്തി എനിക്ക് കിട്ടുന്നു . ഒരു ജീവൻ നൽകാൻ നമുക്ക് കഴിയില്ല, എന്നാൽ നമ്മുടെ ഒരു തുള്ളി രക്തം ദാനം ചെയ്യുന്നത് ചിലപ്പോൾ ഒരു ജീവൻ നിലനിർത്താൻ സാധിച്ചേക്കും.
*********************************************************************************